കപ്പല്‍ ജോലിക്ക് ഇനി സ്ത്രീകളും: റേറ്റിംഗ് വിഭാഗത്തില്‍ പരിശീലനത്തിന് ‘നുസി’ യുടെ സഹായത്തോടെ 18 പെണ്‍കുട്ടികള്‍

പാലക്കുന്ന് (കാസര്‍കോട്): മര്‍ച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലി പുരുഷന്മാര്‍ക്ക് മാത്രം വഴങ്ങുന്നതാണെന്ന സാമാന്യ സങ്കല്പം ഇനി പഴംകഥ. നാവിഗേറ്റിംഗ് ഓഫീസര്‍, എഞ്ചിനീയര്‍ തസ്തികകളില്‍ പരിമിതമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ജി.പി. -ജനറല്‍ പര്‍പസ് (ഡെക്ക്, എഞ്ചിന്‍, കാറ്ററിംഗ് ) വിഭാഗത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും ജോലി തേടാവുന്നതാണ്. രാജ്യത്തില്‍ ചില പരീശീലന കേന്ദ്രങ്ങളില്‍ നിന്ന് ഏതാനും പെണ്‍കുട്ടികള്‍ ജിപി റേറ്റിംഗ് വിഭാഗത്തില്‍ ഇതിനകം ട്രെയിനിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കപ്പലോട്ടക്കാരുടെ സംഘടനയായ എന്‍.യു.എസ്. ഐ. (നുസി) യുടെ സ്‌പോണ്‍സര്‍ഷിപ്പോടെ കപ്പലോട്ട ജോലിയില്‍ പ്രവേശനം തേടി രാജ്യത്ത് 18 പെണ്‍കുട്ടികളാണ് 6 മാസം നീളുന്ന പ്രീ-സി പരീശീലനത്തിന് അര്‍ഹത നേടി ചരിത്രം കുറിച്ചത് . 9 പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. ഹിമാചല്‍ പ്രദേശില്‍ നിന്ന് അഞ്ചും , കേരളത്തില്‍ നിന്ന് രണ്ടും ഡല്‍ഹി, അസം എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേരുമാണ് മുംബൈയിലെ ടി. എസ്. റഹ് മാന്‍ മറൈന്‍ ഇന്‍സ്റ്റിറ്റിയുറ്റില്‍ പരീശീലനത്തിന് തുടക്കമിട്ടത്.

മലയാളികളായ സിജിന സിദ്ധാര്‍ഥും ഗോപിക പുത്തന്‍തറയും ആലപ്പുഴയില്‍ നിന്നുള്ളവരാണ്. വാണിജ്യ കപ്പലുകളില്‍ സൈലേഴ്‌സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അവരവരുടെ മിടുക്കില്‍ പരീക്ഷ എഴുതി നാവിഗേറ്റിംഗ് ഓഫീസറും തുടര്‍ന്ന് ക്യാപ്റ്റന്‍ പദവി വരെ എത്താനും അവസരമുണ്ടാകും.
അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 18 ന് തുടക്കമിട്ട ‘നുസി സ്ത്രീ ശക്തി സപ്പോര്‍ട്ട്’ എന്ന ക്യാമ്പയിന്റെ ആദ്യ സംരംഭമായാണ് പെണ്‍കുട്ടികളെ റേറ്റിംഗ് വിഭാഗത്തില്‍ കപ്പല്‍ ജോലി നേടാന്‍ പരീശീലനത്തായി ക്ഷണിച്ചത്. പരിശീലനത്തിന് സാമ്പത്തിക സഹായവും നുസി നല്‍കിയെന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയായി സി.ഡി.സി. യും മറ്റും ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ‘ജി.പി.ട്രെയിനി’ റാങ്കില്‍ പ്രമുഖ ഷിപ്പിംഗ് കമ്പനികളില്‍ പ്ലെയ്‌സ്‌മെന്റ് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു. അതിനുള്ള മുന്നൊരുക്കം പ്രമുഖ കമ്പനികളുമായി നടത്തിക്കഴിഞ്ഞു. തുടര്‍ന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ കപ്പല്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇത് പ്രചോദനമാകുമെന്നും സുനില്‍ നായര്‍ കൂട്ടിചേര്‍ത്തു.

യോഗ്യതയും പ്രായവും

കായിക ശാരീരിക ക്ഷമതയുള്ള എസ്. എസ്. എല്‍. സി/പ്ലസ് ടു പാസായ പെണ്‍കുട്ടികള്‍ക്ക് കപ്പല്‍ പരിശീലനത്തിനുള്ള അവസരം ഉപയോഗിക്കാവുന്നതാണ്. നുസിയുടെ ഗോവയിലെ മരിടൈം പരീശീലന അക്കാദമിയില്‍ (nusiacademy.edu.in) ജനുവരി ഒന്നിന് തുടങ്ങുന്ന പ്രി-സി ട്രെയിനിംഗിന് ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. എസ്എസ്എല്‍സി/പ്ലസ് ടു കഴിഞ്ഞ 18 നും 25 നും മധ്യേ പ്രായമുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഡിജി(dgshipping.gov.in) യുടെ അംഗീകാരമുള്ള കൂടുതല്‍ പ്രി-സി പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രമുഖ പട്ടണങ്ങളിലുമുണ്ട്.

 

Spread the love
error: Content is protected !!