സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ കെട്ടിടം നീലേശ്വരത്ത്: ഉദ്ഘാടനം 26 ന്

നീലേശ്വരം : നഗരസഭക്ക് വേണ്ടി കച്ചേരിക്കടവില്‍ നിര്‍മിച്ച സിവില്‍ സ്റ്റേഷന്‍ മാതൃകയിലുള്ള മൂന്നു നില ഓഫീസ് കെട്ടിടം ഫെബ്രുവരി 26 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും. കഴിഞ്ഞ ഭരണ സമിതി നീലേശ്വരം പുഴയോരത്തെ കച്ചേരിക്കടവില്‍ 35 ലക്ഷം രൂപ വില കൊടുത്ത് വാങ്ങിയ 75 സെന്റ് സ്ഥലത്താണ് എട്ടു കോടി രൂപ ചെലവില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് ഓഫീസ് സമുഛയത്തില്‍ സജീകരിചിട്ടുളളത്. കൗണ്‍സില്‍ ഹാളിനു പുറമെ 250പേര്‍ക്ക് ഇരിക്കാനുള്ള മിനി കോണ്‍ഫറന്‍സ് ഹാളും 100 പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാളും വിശാലമായ പാര്‍ക്കിങ് സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. നഗരസഭ ചെയര്‍മാന്‍, വൈസ്. ചെയര്‍മാന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, നഗരസഭാ സെക്രട്ടറി, മുനിസിപ്പല്‍ എന്‍ജിനീയര്‍ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ക്കെല്ലാം പ്രത്യേകം ഓഫീസ് മുറികളും ജനപ്രതിനിധികള്‍ക്ക് മറ്റൊരു ഹാളും കെട്ടിടത്തിലുണ്ട്. ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് നഗരസഭാ ഓഫീസില്‍ വിവിധ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരസഭാ അനുബന്ധ സ്ഥാപനമായ കൃഷിഭവന്‍, കുടുംബശ്രീ ഓഫീസ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജെ.ജെ. അസോസിയേറ്റ്‌സാണ് മുന്‍സിപ്പല്‍ സമുച്ചയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പ്രമുഖ കോണ്‍ട്രാക്ടര്‍ തൈക്കടപ്പുറത്തെ വി.വി. മനോജനാണ് മനോഹരമായ കെട്ടിടം നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്നാണ് പാതി വഴിക്ക് നിര്‍മ്മാണം നിലച്ചത്. നഗരസഭയുടെ അനുബന്ധ ആവശ്യങ്ങള്‍ക്ക് രണ്ടുനില മതിയാകുമെങ്കിലും ഭാവിയിലെ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് മൂന്നു നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാനത്ത് ഏറ്റവും വലിയ നഗരസഭാ കാര്യാലയമാണ് നീലേശ്വരത്ത് നിര്‍മ്മിച്ചിട്ടുള്ളത്.

Spread the love
error: Content is protected !!