ഭാരത് അരിയ്ക്ക് ബദല്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയ്ക്ക് ബദല്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ ബ്രാന്‍ഡില്‍ അരി കൊടുക്കുന്ന ബദലിന് ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ആവശ്യത്തിന് അരിവിഹിതമില്ലാത്ത വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ഈ ബദല്‍ അരി കൊടുക്കുകയാണ് ലക്ഷ്യം.

ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത് പച്ചരിയാണ്. എന്നാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട എന്നിവയാണെങ്കിലേ ബദലാകൂ. അതിനാല്‍ ജയ അരി കുറഞ്ഞ നിരക്കില്‍ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടാനുള്ള സാധ്യത തേടുകയാണ്. മട്ടയും കുറുവയും കേരളത്തിലെ കര്‍ഷകരില്‍നിന്ന് തന്നെ സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിയ്ക്ക് ബ്രാന്‍ഡിങ്ങും പാക്കിങ്ങും ഉറപ്പായിരിക്കും. റേഷന്‍ കടകള്‍ വഴി വിറ്റാല്‍ കേന്ദ്രവിഹിതത്തെ ബാധിക്കുമെന്ന നിയമപ്രശ്നം ഭക്ഷ്യവകുപ്പ് സംശയിക്കുന്നുണ്ട്. അതിനാല്‍ സപ്ലൈകോ വഴിയാകും സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍ അരി വില്‍പന.

സംസ്ഥാന സര്‍ക്കാര്‍ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് കുറഞ്ഞ അളവിലാണെങ്കിലും കിലോ 10.90 രൂപയ്ക്ക് അരി കൊടുക്കുന്നുണ്ട്. സപ്ലൈകോ വഴി 23, 24, 25 രൂപ നിരക്കില്‍ സബ്സിഡി അരിയും വില്‍ക്കുന്നുണ്ട്. എഫ്.സി.ഐയില്‍ മിച്ചമുള്ള അരി ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് പദ്ധതി വഴി വാങ്ങിയിട്ടായിരുന്നു കേരളം
ഇതിനുള്ള അരി കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെ ഈ പരിപാടി കേന്ദ്രം അവസാനിപ്പിച്ചു. ഇതോടെ കേരളം 10.90 രൂപയ്ക്കും 25 രൂപയ്ക്കും വില്‍പന നടത്തിയിരുന്ന അരി, ഭാരത് അരി എന്ന പേരില്‍ വില്‍ക്കുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പരാതി.

Spread the love
error: Content is protected !!